ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Wednesday, October 19, 2022
വഴിയോരകാഴ്ച
Tuesday, August 2, 2022
രാമചരിതമിതു രാമായണം
പൂ പറിക്കാൻ പോരുന്നോ...
Monday, March 21, 2022
കുരുവി ദിനം
രാവിലെ 5 മണി... അലാറം അടിച്ചുകൊണ്ടേയിരുന്നു. പുതപ്പിനിടയിൽ നിന്നും കൈ നീണ്ടു വന്നു. അലാറം ഓഫ് ചെയ്ത് മീര വീണ്ടും പുതപ്പിനടിയിലേക്കു ഊളിയിട്ടു.
"അവധി ദിവസം അല്ലേ. കുറച്ചു നേരം കൂടി ഉറങ്ങാം."
പെട്ടെന്നാണ് കാളിങ് ബെൽ ശബ്ദം പോലെ ഒന്ന് അവൾ കേട്ടത്. "ആരാണാവോ ഇത്ര രാവിലെ".
ഉറക്കം നഷ്ടമായതിൻ സങ്കടത്തോടെ അവൾ എഴുന്നേറ്റു. ഹാളിൽ എത്തിയപ്പോൾ മനസിലായി അത് കാളിങ് ബെൽ അല്ല. ബാൽക്കണി ആണ് ശബ്ദത്തിന്റെ ഉറവിടം. കിളികുഞ്ഞിന്റെ കരച്ചിൽ. ബാൽക്കണിയിൽ പോയി നോക്കിയ അവൾക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. പടർന്നു കിടക്കുന്ന ചെടികൾക്കിടയിൽ നിന്നും അത് പിന്നെയും കേട്ടുകൊണ്ടേയിരുന്നു.
മീര തന്നെ ജോലികളിലേക്ക് കടന്നു.. ഉച്ചക്ക് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ വീണ്ടും അതെ കിളിക്കൊഞ്ചൽ.
"ഇതിനെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം."
മീര ബാൽക്കണി അരിച്ചു പെറുക്കി. അതാ ജനാലക്കു മുകളിൽ വള്ളിപ്പടർപ്പിനിടയിൽ ഒരു കൊച്ചു കിളിക്കൂട്. അതിൽ മൂന്ന് കുരുവികുഞ്ഞുങ്ങൾ.
"ആഹാ! കൊള്ളാലോ, ഫോട്ടോ എടുത്ത് എഫ് ബി യിൽ ഇടാം."
അവൾ വേഗം പോയി മൊബൈൽ എടുത്ത് കൊണ്ടുവന്നു. അതാ അമ്മകുരുവിയും എത്തീട്ടുണ്ട്.
"ഫാമിലി പിക് തന്നെ കിട്ടിയല്ലോ."
അവൾ സന്തോഷത്തോടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. "ഫ്ളാറ്റിലെ പുതിയ അതിഥികൾ " അടിക്കുറിപ്പും കൂടെ പക്ഷി സ്നേഹത്തിന്റെ ഹാഷ് ടാഗുകളും. ആ പോസ്റ്റിനു കിട്ടുന്ന ലൈക്കും കമെന്റും എണ്ണി സമയം കളഞ്ഞു.
പിറ്റേന്ന് സാധരണ പോലെ അവൾ തന്റെ ജോലി തിരക്കിൽ മുഴുകി.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. വീണ്ടും ഒരു ഞായറാഴ്ച. മതിയാവോളം ഉറങ്ങി വൈകി ഉണർന്നു മീര. ഇന്ന് ശല്യം ചെയ്യാൻ കുരുവി കുഞ്ഞുങ്ങളുടെ കരച്ചിൽ ഉണ്ടായിരുന്നില്ല. അവൾ അത് മറന്നു കഴിഞ്ഞിരുന്നു.
ഒരു കാപ്പിയും കുടിച്ചുകൊണ്ട് അന്നത്തെ പത്രം കയ്യിലെടുത്തു.
വാരാന്ത്യ പതിപ്പ്. മാർച്ച് 20. കുരുവി ദിനം.
അവൾ ബാക്കി കൂടി വായിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറയുമ്പോ പക്ഷികൾക്ക് നഷ്ടമാകുന്ന അവയുടെ വാസസ്ഥലങ്ങളെ കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യത്തെ കുറിച്ചും ആയിരുന്നു ആ ലേഖനം.
"ബാൽക്കണിയിലെ കുരുവി കുഞ്ഞുങ്ങളെ മറന്നൂലോ. അവ അവിടെ ഉണ്ടോ ആവോ. പോയി നോക്കാം."
മീര ബാൽക്കണിയിലേക്ക് ചെന്നു.
അവിടെത്തെ കാഴ്ച അവളെ തളർത്തി. നിലത്തും ജാലകത്തിനരികിലും ആയി ഉറുമ്പിൻ കൂട്ടത്തിനിടയിൽ കുരുവി കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ.
പെട്ടെന്നവൾ കൂട്ടിലേക്ക് നോക്കി. പാതി ജീവനിൽ ഒരു കുഞ്ഞു കുരുവി. അവൾ വേഗം വെള്ളവും കുറച്ചു ചോറിൻ വറ്റുകളും കൊണ്ട് വന്ന് അതിന്റെ കൊക്കിലേക്കു വച്ച് കൊടുത്തു.. അതിന് ജീവനേകി. അവളുടെ കണ്ണുകൾ നിറഞ്ഞു.
അന്ന് തന്നെ രണ്ടു പാത്രങ്ങളിലായി വെള്ളവും ധാന്യവും ആ ബാൽക്കണിയിൽ അവൾ എടുത്ത് വച്ചു.
അന്നും അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു.
ഉറുമ്പ് പൊതിഞ്ഞ കുരുവികുഞ്ഞുങ്ങളുടെ ചിത്രം. കൂടെ ഒരു കുറിപ്പും.
" കുറ്റബോധത്തോടെ ആണ് ഞാൻ ഇതെഴുതുന്നത്. ഒരാഴ്ച മുൻപ് ജീവൻ തുടിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം ഇവിടെ പോസ്റ്റിയിരുന്നു. അതെ ജീവൻ ഇന്ന് ഉറുമ്പിൻ കൂട്ടങ്ങൾക്കു ആഹാരം ആയിരിക്കുന്നു. നമ്മുടെ വികസനങ്ങൾക്കായ് മുറിച്ചു മാറ്റുന്ന ഓരോ മരങ്ങളും നഷ്ടമാക്കുന്നത് ഈ പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്. നാം നമുക്കായ് ഫ്ലാറ്റുകൾ കെട്ടിപ്പടുക്കുമ്പോൾ മറന്നു പോകുന്നു മറ്റു ജീവജാലങ്ങളെ. ഈ വേനലിൽ അവക്ക് വെള്ളവും ആഹാരവും നൽകി ആ ജീവൻ നിലനിർത്താം. അത്രയെങ്കിലും കരുണ കാണിക്കണ്ടേ? ഈ ഭൂമി അവർക്കും അവകാശപ്പെട്ടതാണ്."
ഈ പോസ്റ്റിന്റെ ലൈക്കോ കമെന്റോ നോക്കാൻ മീരക്കിപ്പോ സമയം ഇല്ല. അവൾ ഇപ്പൊ തിരക്കിലാണ്. ആ കുരുവി കുഞ്ഞിനോടൊപ്പം ഒരുപാട് കിളികൾക്കു വീടൊരുക്കുകയാണ്. തന്റെ ബാൽക്കണിയിൽ.
അവൾ ഫ്ലാറ്റിൽ ഇപ്പൊ ഒറ്റക്കല്ല. ഒത്തിരി പക്ഷികൾ അവൾക്കു കൂട്ടിനുണ്ട്.
നമുക്കും ഒരുക്കാം.... കിളികൾക്കായ്.. വേനൽ ചൂടിൽ അവ തളരാതിരിക്കാൻ..നമുക്ക് നൽകാം... വെള്ളവും ധാന്യങ്ങളും നമ്മുടെ മുറ്റത്തും പറമ്പിലും ജനാലക്കരികിലും.. ഈ ഭൂമിക്ക് അവരും അവകാശികൾ ആണ്.
Monday, January 10, 2022
ഒറിജിനൽ ക്രീയേറ്റീവിറ്റി
അന്നും അവൻ ചിത്രകലാ ക്ലാസ്സിൽ വൈകിയാണ് എത്തിയത്. മാഷ് ദേഷ്യപ്പെടുമെന്നു പേടിച്ചാണ് അവൻ ഓടി എത്തിയത്. എങ്ങനെ ഒക്കെ നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുമ്പോൾ വൈകും.
മാഷ് ക്ലാസ്സിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. വൈകി എത്തിയ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു പറഞ്ഞു "എത്ര പറഞ്ഞിട്ടെന്തിനാ. കേറി ഇരുന്നോ. താല്പര്യം ഇല്ലേൽ എന്തിനാ ഇങ്ങോട്ടു പോരുന്നേ."
മുഖം താഴ്ത്തി അവൻ കയറി ഇരുന്നു. ചിത്രം വരയ്ക്കാൻ അവനു ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് എത്ര വഴക്കു കേട്ടാലും അവൻ ക്ലാസ്സിൽ വരുന്നത്. പാടവും പച്ചപ്പും എല്ലാം ആസ്വദിച്ച് എത്തുമ്പോ വൈകും. അത് പറഞ്ഞാൽ മാഷ്ക്ക് മനസിലാവില്ല.
ഇരുപത് കുട്ടികൾ ഉള്ള ആ ക്ലാസ്സിൽ മാഷ് അന്ന് ഒരു മത്സരം വച്ചു.
" നിങ്ങൾക്കായി ഒരു മത്സരം വക്കുകയാണ്. നിങ്ങൾ വരക്കേണ്ടത് ഒരു ആനയെ ആണ്. ഒറിജിനാലിറ്റി തോന്നുന്ന ഒരു ആന. എന്നാൽ അതിൽ നിങ്ങളുടേതായ ക്രീയേറ്റിവിറ്റി കൂടി ഉണ്ടാവണം. ഏറ്റവും മനോഹരമായതിനു എന്റെ വക സമ്മാനം ഉണ്ട്."
കുട്ടികൾ എല്ലാരും ഉത്സാഹത്തോടെ വരയ്ക്കാൻ തുടങ്ങി. അവനും തന്റെ കൈയിലെ കടലാസ്സിൽ മെല്ലെ വരയ്ക്കാൻ തുടങ്ങി.
സമയം കടന്നു പോയി.
"എല്ലാരും വരച്ചു കഴിഞ്ഞോ?"
കുട്ടികൾ എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു "കഴിഞ്ഞു മാഷേ". അവൻ മാത്രം ഒന്നും മിണ്ടാതെ പിന്നെയും ഏതൊക്കെയോ വരച്ചും നിറം കൊടുത്തു കൊണ്ടും ഇരുന്നു.
മാഷ് ഓരോരുത്തരുടേതായി ചിത്രങ്ങൾ വാങ്ങി നോക്കാൻ തുടങ്ങി. വളരെ മനോഹരമായി ഓരോ കുട്ടികളും ആനയെ വരച്ചിരുന്നു.
ചിലർ ഉത്സവത്തിന് തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്മാരെ വരച്ചപ്പോൾ ചിലർ കാട്ടിലെ ഒറ്റയാനെ വരച്ചു. ചിലരാകട്ടെ തടി പിടിക്കുന്ന ആനയും ചില മിടുക്കന്മാർ സർക്കസിലെ അഭ്യാസിയായ ആനയേയുമായിരുന്നു വരച്ചിരുന്നത്.
ആന കൂട്ടത്തേയും പാപ്പാനോടൊപ്പം നടക്കുന്ന ആനയെയുമൊക്കെ കണ്ടു മാഷ് അവന്റെ അടുത്തെത്തി.
"നീ ഇതുവരെ വരച്ചു കഴിഞ്ഞില്ലേ?"
"കഴിഞ്ഞു മാഷേ"
"താ നോക്കട്ടെ. ആന തന്നെയാണോ വരച്ചേക്കുന്നേ എന്ന് "
മാഷ് അവന്റെ ചിത്രത്തിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി എന്നിട്ടു ചോദിച്ചു "ഇതെന്താ വരച്ചു വച്ചിരിക്കുന്നെ?. നിന്റെ ആന എന്താ ഇങ്ങനെ? ആനക്ക് നിറം കറുപ്പല്ലേ? ".
മറ്റു കുട്ടികളുടെ ആനകളെല്ലാം കറുത്ത നിറത്തിൽ ആയിരുന്നെങ്കിൽ അവന്റെ ആന നിറങ്ങൾ നിറഞ്ഞതായിരുന്നു. കൊമ്പിന് വരെ പല നിറം.
"മാഷല്ലേ പറഞ്ഞെ ക്രീയേറ്റീവിറ്റി വേണോന്നു. നിറമുള്ള ആനയാണ് എന്റെ ക്രീയേറ്റീവിറ്റി."
"ഒറിജിനാലിറ്റി കൂടി വേണോന്നു പറഞ്ഞതല്ലേ. ഒറിജിനൽ ആനക്ക് നിറം കറുപ്പല്ലേ? "
"മാഷേ ഇതിൽ ഒറിജിനാലിറ്റി കൂടി ഉണ്ട്. എന്റെ ആന ഹോളി ആഘോഷിച്ചിട്ടു വരുന്ന വഴിയാ. അതാ ഇത്ര നിറങ്ങൾ"
അവന്റെ മറുപടി കേട്ട് മാഷ് ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പിന്നെ മെല്ലെ പുഞ്ചിരിച്ചു. അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു "മിടുക്കൻ. ഇന്നത്തെ വിജയി ഇവനാണ് " കുട്ടികൾ എല്ലാരും അവനെ കയ്യടികളോടെ അനുമോദിച്ചു.