കേരളനാടിന്റെ അഭിമാനമായ നദി
ഭാരതപുഴയെന്നു പേരായൊരു
നിളയെന്നോരോമന പേരിട്ടു വിളിച്ചോരാ
നിറ കവിഞ്ഞുള്ളൊരു പുണ്യ നദി
വേനലും വർഷവും നിളയിലൂടെ
കളിവള്ളം ഒഴുക്കി കളിച്ച നാളും
കാലിട്ടടിച്ചതും നീന്തൽ പഠിച്ചതും
മുങ്ങികുളിച്ചതും ഓർമ്മകൾ മാത്രം
ബാല്യത്തിൽ ഞാൻ കണ്ട നിളയല്ല ഇന്നു-
മുന്നിലായ് ഒഴുകുന്ന ചാലുകളൊന്നും
മാനവ സ്വാർത്ഥത മരണത്തിലാഴ്ത്തിയ
മണ്ണിൻ കുളിര്മയാമെൻ ജലാശമേ
വികസനമെന്നൊരു വാക്കിനെ തുടർന്നവൻ
വികൃതമാക്കീടുന്നു പ്രകൃതിയെ മൊത്തം
മണ്ണിൽ വളർന്നൊരാ മനുഷ്യനിന്നിതാ
ആ മണ്ണിനെ വില്പനയാക്കിടുന്നു
പുഴയുടെ ഹൃത്തിൽ നിന്നുനീയൂറ്റിടുന്ന
മണലിനാൽ തീർക്കുന്ന സൗധമൊന്നും
പുഴയില്ല മരമില്ല മണ്ണില്ലയെങ്കിൽ
നിൽക്കില്ല ഈ ഭൂവിൽ ഒരുകാലവും
വറ്റിവരളുന്ന നിളയെ നീ കണ്ടുവോ
നിറയാൻ കൊതിക്കുന്ന നിറമിഴിയോടിന്നു
നിൻ കണ്ണുനീരിനു പോലുമിന്നവളെ
നിറക്കുവാനാവില്ല ഓർക്കുക നീ
ഈ ലോക നന്മക്കായ് ഈ മണ്ണിൻ രക്ഷക്കായ്
ഇനിയൊരു പുഴയും മരിക്കാതിരിക്കാൻ
എത്രയോ പിതൃബലി അർപ്പിച്ചോരീ തീരത്ത്
അർപ്പിക്കുന്നിതാ നിളയ്ക്കായൊരു ബലി







