Monday, October 7, 2024

കൂടെ


ഒറ്റക്കല്ലെന്നറിയുക നീ 
ഒരുമിച്ചില്ലെന്നാകിലും 
ഒരുമിച്ചു പോയ വഴികളും 
ഒന്നായ് ചേർന്ന നിമിഷവും 
ഓർമയായുള്ളപ്പോൾ 
ഒറ്റക്കാവുന്നതെങ്ങിനെ നീ
ഓർമ്മകൾ കൂട്ടായുണ്ടെന്നും 
ഒറ്റക്കാവില്ലെന്നറിയുക നീ..

ചിങ്ങപുലരി

പൊന്നിൻ ചിങ്ങ പുലരിയിലെങ്ങും ചിരിതൂകുന്നൊരു തുമ്പ പൂവും 
മണ്ണിൻ മാറിൽ ചേർന്നു മയങ്ങും കണ്ണിൽ കാണാ കാക്ക പൂവും 
കുമ്പിള് കുത്തിയ ചേമ്പില നിറയെ നുള്ളി എടുത്തു നടന്നൊരു കാലം 
മണ്ണിലെ ഓരോ പുല്ലിൽ പോലും പൂ വിടരുന്നൊരു പൊൻ മാസം 
ചെത്തി മിനുക്കിയ പൂമുറ്റത്ത് ചേലിൽ തീർത്തൊരു പൂക്കളവും 
അത്തം ചിത്തിര ചോതി വിശാഖം പത്തു ദിനവും ഉത്സാഹം 
ഓണത്തപ്പനും ഓലക്കുടയും പുത്തനുടുപ്പും പാൽപ്പായസവും 
തൂശനിലയിൽ ഒരുക്കും സദ്യ 
മലയാളമൊന്നായി ഒറ്റമനസായി 
ഹൃദയം കൊണ്ടൊരുക്കുന്നു 
മാവേലി മന്നന് വരവേൽപ്പ്...

വേർപാട്

അന്നൊരു രാവിൽ പതിവുപോലെ 
മടിയിൽ കിടത്തി കഥകൾ ചൊല്ലി
 ഉണ്ണിയെ ഉറക്കി അച്ഛൻ
നേരം പുലർന്നപ്പോ മിഴികൾ തുറന്നപ്പോ അച്ഛനുറങ്ങി കിടക്കുന്നു മൂന്നിൽ 
ഉണ്ണിക്കു മുന്നേ ഉണരുന്നൊരച്ഛൻ 
ഇന്നെന്തു കൊണ്ടുണർണ്ണതില്ല 
അമ്മ കരയുന്നു അച്ഛമ്മ കരയുന്നു 
എന്തിനന്നറിയാതെ അമ്മക്കരികിലായ്
അച്ഛനെ നോക്കി ഇരുന്നു ഉണ്ണി.
ഉത്സവം കൂടാൻ കൊണ്ടു പോകാമെന്നു ഇന്നലെ ചൊല്ലിയത്താണച്ഛൻ 
ഇനിയും ഉണർന്നില്ലയെങ്കിൽ എങ്ങിനെ- ആനയെ കാണും മേളവും കേൾക്കും.
അച്ഛാ എഴുന്നേൽക്ക് അച്ഛാ എഴുന്നേൽക്ക് 
ഉത്സവം കാണാൻ പോവണ്ടേ 
നമുക്ക് ആനയെ കാണണ്ടേ മേളം കേൾക്കണ്ടേ
വേഗം എഴുന്നേൽക്ക് എന്റെ അച്ഛാ
കുഞ്ഞിളം മനസിലെ നോവ് കണ്ട് 
കൂടിയവരൊക്കയും വിതുമ്പിയല്ലോ 
ഇനി ഉണരില്ലെന്നറിയാതെ അച്ഛനെ 
കൊഞ്ചി വിളിക്കുന്നു ഉണ്ണി വീണ്ടും 
നേരം കടന്നപ്പോൾ ഉണ്ണി അറിയുന്നു 
തൻ അച്ഛൻ ഇനിയില്ല ആ വാത്സല്യവുമില്ല 
മിഴികൾ നിറയുന്നു നിശബ്ദമായ് തേങ്ങുന്നു 
ഉള്ളിൽ അലതല്ലും ആർത്തനാദം 
ഗദ്ഗദമായ് തീരുന്നു അച്ഛാ എന്നൊരാ വിളി പോലും...

തിരികെ വിളിക്കുന്നെൻ ഗ്രാമം

വെള്ളിപ്പുതപ്പിട്ട മാമല 
പച്ച വിരിച്ചൊരു താഴ്‌വാരം 
ഞാൻ വളർന്നൊരീ ഗ്രാമം.. എന്റെ ഗ്രാമം 
തിരികെ നടക്കുവാൻ ആശിച്ച വഴികൾ
പാടവരമ്പുകൾ പാതയോരങ്ങൾ 
പിന്നിലായ് മെല്ലെ വിളിക്കുന്നു എന്നെ 
എന്നോ പോയ്‌ മറഞ്ഞൊരെൻ ബാല്യം
മിഴി ചിമ്മി കളിയാക്കി പായുന്ന പരലിനെ 
പാവാട തുമ്പിൽ തടവിലാക്കി
പുഞ്ച വയലിൽ പുന്നെല്ലിൻ ഇടയിൽ 
ചേറിൽ കളിച്ചു നടന്ന കാലം
ഒറ്റയടി വച്ച് പിച്ച നടന്നൊരു തറവാടിൻ മുറ്റം 
അക്ഷരമോരോന്നു ചൊല്ലി പഠിപ്പിച്ച ആശാന്റെ പള്ളിക്കൂടം
കൂട്ടരോടൊത്ത് കളിച്ചു വളർന്നൊരു അമ്പലമുറ്റം
ബാല്യം കടന്നപ്പോ പ്രായം വളർന്നപ്പോ 
വിടചൊല്ലി പോയൊരാ ഗ്രാമത്തിൻ നന്മ 
തിരികെ വിളിക്കുന്നു അരുതേ പോകരുതെന്ന് 
പിന്തിരിഞ്ഞൊന്നു നോക്കുവാനാവാതെ 
ഉള്ളു നീറിയിട്ടും പോകുന്നു ദൂരേക്ക് ഒറ്റക്ക് ജീവിത നേരിലേക്ക്

വാടകക്കൊരമ്മ

അമ്മയാണു കുഞ്ഞേ ഞാൻ നിൻ അമ്മയാണ് 
ജീവരക്തം നൽകി നിനക്കായ്‌ 
ജീവനേകിയോരമ്മ ഞാൻ 
എന്റേതെന്നു ചൊല്ലുവാനവകാശ മില്ലാത്ത 
നിൻ അമ്മയാണു ഞാൻ 
പ്രാരാബ്ദമെന്നൊരു ഭാണ്ഡം പേറും നാളിൽ 
പരിഹാരമായതാണ് നിൻ ജന്മം 
അമ്മയാവാൻ ഭാഗ്യമില്ലാത്തൊരമ്മക്ക് 
കുഞ്ഞായി നിന്നെ ഏകുവാൻ 
ലോകം കാണും വരെ നിനക്കായ്‌ ജന്മസ്ഥാനം ആകുവാൻ മാത്രം 
വാടകക്കുക്കൊടുത്തൊരു ഗർഭപാത്രം.. ഞാൻ നിൻ അമ്മ
ഓർത്തത്തില്ലന്നു നെഞ്ചിലൊരു നോവായ് മാറും നിൻ ഓർമകളെന്ന് 
മാറിൽ ചുരത്തും അമ്മിഞ്ഞ പാൽ പോലും 
നിനക്കായ്‌ പകരുവാനാവതില്ല
ഉള്ളിൽ തുളുമ്പും വാത്സല്യമോടെ 
നെഞ്ചോട് ചേർക്കാനുമാവതില്ല 
സങ്കടം നിറയുന്നുവെങ്കിലും 
സന്തുഷ്ടയാണ് ഞാൻ 
നിന്നിലൂടെ മറ്റൊരുവൾക്ക് അമ്മയാകാൻ കഴിഞ്ഞതിൽ 
ആ അമ്മക്ക് നല്ലൊരു കുഞ്ഞായ് വളരുക നീ
അകലെയെങ്കിലും ചേർക്കാം നിന്നെ ആത്മവിനോടെന്നും 
 വാടകക്കെങ്കിലും നിൻ അമ്മയാണു ഞാൻ 
പേറ്റു നോവറിഞ്ഞു നിനക്കു ജന്മമേകിയ നിൻ പെറ്റമ്മയാണു ഞാൻ..

ഇത്തിരി നേരം


മാമര ചില്ലമേൽ ചായാം ഇത്തിരി നേരം 
മാടി വിളിക്കും കാറ്റിനൊപ്പം 
ഇളകിയാടും ഇലകൾക്കൊപ്പം 
ഈ വഴിയോരം ഇരുളു വീഴും മുന്നേ

മകൻ

ആറ്റു നോറ്റവൻ ഉണ്ടായ നാൾ മുതൽ 
അല്ലലറിയാതെ പോറ്റിയവരെ 
മകനായി പിറന്നവൻ മറന്നേ പോയി 
മറുവാക്ക് ചൊല്ലി പിരിഞ്ഞേ പോയവൻ

തനിയെ യാത്ര ചെയ്യുമ്പോൾ

ഇരുളടഞ്ഞ പാതയിൽ 
ഇനിയുമെത്ര ദൂരം 
ഒരു നേർത്ത തിരിനാളത്തിനായ് 
അലയുന്നു തനിയെ 
ഈ ജീവിത വീഥിയിൽ 
ഒറ്റക്കൊരു യാത്ര പോകാം 
വിജനമാം വഴികളിലൂടെ 
പുതിയൊരു പാത തീർക്കാം 
ഇനിയും വന്നിടും ഇതുപോൽ 
ഏകയാം പഥിക്കാർക്കായ്
കുറിച്ചിടാം ശുഭയാത്ര...

രാത്രി

പൂനിലാവും പാലപ്പൂ മണവും 
പാതി വിടർന്നോരീ ആമ്പൽ പൂവും 
നിശയുടെ ആർദ്ര സംഗീതത്തിൽ 
നിദ്രയില്ലാതെൻ നിനവുകളും....

തിരയുന്ന ശരിയുത്തരം

അജ്ഞാതമാം ഈ ജീവിത വീഥിയിൽ 
അലയുന്നു നാം എന്തിനെന്നറിയാതെ 
ചോദ്യങ്ങൾ ആയിരം ചോദിക്കുന്നു സ്വയം 
ഉത്തരം കിട്ടാതുഴറുന്നു ഓരോ ജന്മത്തിലും 
കാലങ്ങൾ ഋതുക്കളായ് കൊഴിഞ്ഞിടുന്നു 
ചിന്തകൾക്കതീതം ഈ ജീവിത യാത്ര 
കർമ ഫലത്താൽ ബന്ധിതം 
തിരയുന്നു ശരിയാം ഉത്തരങ്ങൾ ഇനിയും 
നിലക്കാത്ത ചോദ്യങ്ങൾക്കായ്...

കടവത്തെ തോണി

കടവത്തെ തോണി 
കാൽക്കുറ്റിയിൽ കെട്ടിയിട്ടൊരു കടത്തു തോണി 
കാറ്റിലുലഞ്ഞും കുഞ്ഞോളങ്ങളിൽ തത്തി കളിച്ചും 
ഒറ്റക്കൊരു കൊച്ചു തോണി 
കാത്തുനിൽക്കും യാത്രക്കാരില്ല 
കാവലിനൊരു തോണിക്കാരനുമില്ല 
കാലം മറന്നു വച്ചപോൽ 
തുഴ മാത്രം ബാക്കിയായ്
അക്കരയുള്ളൊരു തീരം തൊടാൻ 
ഇനി ഉണ്ടോ ഒരു തോണിക്കാലം 
ഓർമ്മതൻ കടവത്തൊരു തോണി 
മറവിതൻ കാൽകുറ്റിയിൽ കെട്ടിയിട്ടൊരു കടത്തു തോണി