Tuesday, August 2, 2022

രാമചരിതമിതു രാമായണം

രാമന്റെ കഥയിത് രാമായണം
 വാത്മീകി രചിതമിതു രാമചരിതം
 കാട്ടാളനൊരുനാൾ ജ്ഞാനിയായതോ
 രാമനാമജപ തപസ്യയാൽ
 വാൽമീകം പിളർന്നു പുതു ജന്മമായ്
രാമനാമം പുകഴ്ത്തി പാടുവാൻ

 ദശരഥ പുത്രനായ് അയോധ്യാ രാജ്യത്തിങ്കൽ
 കൗസല്യാത്മജ ജന്മം പുണ്യമായ്
 കൈകേയീ സുമിത്രാ മാതൃവാത്സല്യമൂറി
 ലക്ഷ്മണ ഭരത ശത്രുഘ്ന സാഹോദര്യ സൗഹൃദ ബാല്യം
 ഗുരുകുലവാസം അസ്ത്രശാസ്ത്രാഭ്യാസം കൗമാരം
 വിശ്വാമിത്ര യാഗ രക്ഷാർത്ഥം ഗമനം
 അഹല്യാ മോക്ഷം താടകാ വധം
 ജനകപുത്രി ജാനകി പരിണയം ശാന്തമാം ജീവിതം കാലം കഴിയവേ
 ദശരഥൻ അരുളി രാമനോടായ് ഇനിയീ
അയോധ്യ നാഥനായി മാറുക കുമാര..
 രാജഭരണമായി വാണാൽ എങ്ങിനെ സാധ്യം 
രാവണാസുര നിഗ്രഹം രാമനാൽ
ആശങ്കയാല്‍ ദേവഗണം അശാന്തമായി മാറവേ
 ദേവി സരസ്വതി വികടമായി വിളയാടി മന്ഥര തൻ നാവിൻമേൽ
 ഫലമോ വരമായി നേടി കൈകേയി
തൻപുത്രൻ ഭരതനു രാജ്യവും കൗസല്യാ തനയനു പതിനാലാണ്ട് കാനനവാസവും
 ക്രുദ്ധനാം ലക്ഷ്മണനെ ശാന്തമാക്കി
പിതൃവാക്ക് നിറവേറ്റീടുവാൻ പുറപ്പെട്ടു
 രാമനോ വനവീഥിയിലേക്ക് അനുഗമിച്ചീടുന്നു നല്ല പാതിയാം സീതയും
സഹോദര സ്നേഹത്താൽ ലക്ഷ്മണനും
ഇഹലോകം വെടിഞ്ഞു അയോധ്യാ രാജനും പുത്രവിയോഗത്താൽ
രാമപാഥുകങ്ങൾ പ്രതീകമാക്കി ഭരിച്ചു രാജ്യം ഭരതനും
പതിനാലു വർഷങ്ങൾ വനവാസ നാളുകൾ
ആശ്രമ ജീവിതം നിമിത്തങ്ങൾ നിയോഗങ്ങൾ
രാവണസോദരീ ശൂർപ്പണകതൻ അവയവ ഛേദം
വൈരാഗ്യമുളവാർന്നു ലങ്കാ രാജനിൽ
മാരീചമായയാൽ രാമലക്ഷ്മണന്മാരെയകറ്റി
മുനിരൂപം പൂണ്ടെത്തി ലക്ഷ്മണരേഖയും കടത്തി
സീതാപഹരണം.. പുഷ്പക വിമാനത്തിലേറ്റി
അശോകവനിയിൽ തടവിലാക്കി ദേവിയാം സീതയെ...
തൻപാതിയെ തേടിയലഞ്ഞു ശ്രീരാമനും
വഴിയിലായ് രാവണചന്ദ്രഹാസത്താൽ ചിറകറ്റ് ജടായുവും
കണ്ടുമുട്ടി ഹനുമാനും ഏവം സുഗ്രീവനും
സഖ്യം ചേർന്നവർ അനന്തരം ബാലീ വധവും
കടൽ ചാടി വായുപുത്രൻ ലങ്കതന്നിലായ് ചെന്നു
സീതക്കായ് രാമസന്ദേശമാം അംഗുലീയവും നൽകി
അടയാള വാക്യം ചൊല്ലി ചൂടാമണിയുമായ്
പോരും മുന്നേ ലങ്കാ ദഹനവും നടത്തി
വാനരപടയുമായ് രാമൻ പണിതു സേതുബന്ധനം
യുദ്ധം ഫലം രാമജന്മ നിയോഗം രാവണ നിഗ്രഹം
സീതാ സമേതം അയോധ്യാ രാജനായ് വാണിടും നാൾ
ആരോ ചൊല്ലിയ വാക്കിനാൽ ത്യജിച്ചു
കാനന നടുവിൽ... ഉദരത്തിൽ തൻ കുഞ്ഞിനെ പേറും വൈദേഹിയെ
തൻ തൂലിക തുമ്പിൽ നിന്നിറങ്ങി വന്ന
ഭൂമീപുത്രിക്കായ് അഭയമേകി മഹർഷി തൻ
ആശ്രമത്തിങ്കൽ വാൽസ്യമോടെ
സ്നേഹ പരിചരണങ്ങളാൽ പിറന്നു രണ്ടരുമ കുഞ്ഞുങ്ങൾ
കാലം കഴിയവേ ലവകുശ കുമാരന്മാർ വീരരായ് വളർന്നു അതിവേഗം
പിതാവിന്റേതെന്നറിയാതെ  കെട്ടിയിട്ടവർ
അശ്വത്തെ തടഞ്ഞു അശ്വമേധവും
ഏറ്റുമുട്ടി വീര്യമോടെ ലക്ഷ്മണ കുമാരനോടും
വീരരാം ബാലകന്മാരെ കാണാനാശിച്ചു
ശ്രീരാമചന്ദ്രൻ ആളയച്ചു വാത്മീകി ആശ്രമം തന്നിൽ
യാഗത്തിൽ വാമ ഭാഗമാകും കാഞ്ചന സീതയെ കാണാനായി
 യാത്രയായി അയോധ്യയിലേക്കവർ ലവകുശ കുമാരൻമാർ
 രാമചരിതം പാടിയെത്തി കൊട്ടാരത്തിലവർ
 തിരിച്ചറിഞ്ഞു തൻ പുത്രന്മാരെ രാജൻ ശ്രീരാമദേവൻ
തേടിയെത്തി സീതാദേവിയെ കാനനടുവിൽ ആശ്രമാങ്കണത്തിൽ
 അഗ്നിശുദ്ധിയിലും ത്യജിക്കപ്പെട്ട തനിക്കിനി
 അഭയം ഒന്നുമാത്രം എന്നുറച്ചുവൈദേഹി
 ഭൂപിളർന്നവൾ മറഞ്ഞു തന്മാതാവിൻ ഹൃദയത്തിനുള്ളിൽ
 തൻ പുത്രന്മാരോടൊപ്പം കാലം കഴിച്ചു രാമൻ
 അനന്തരം രാജ്യം അവർക്കായി നൽകി
സരയൂ നദിയിലായ് ജലസമാധിയുമായ്..
 രാമായണം രാമചരിതം അവതാര പൂർണ്ണം ഇതി രാമകഥാന്ത്യം...
..........

പൂ പറിക്കാൻ പോരുന്നോ...

അമ്മ വീട്ടിൽ ആയിരുന്നു എന്റെ ബാല്യം. കൊച്ചിയിലെ പള്ളുരുത്തി. അമ്മയുടെ അമ്മയും അച്ഛനും, ചിറ്റമാരും അമ്മാവനും അമ്മായിയും ഒക്കെ ഉള്ള കൂട്ടുകുടുംബം. തൊട്ടടുത്ത് ഒരേ പറമ്പിൽ അമ്മയുടെ വല്യച്ഛന്റെ വീടും ഉണ്ടായിരുന്നു. അവിടെ അമ്മാവന് മൂന്ന് മക്കൾ ആണ്. രണ്ടു ചേച്ചിമാരും ചേട്ടനും. നാല് അഞ്ചു വയസിനു മൂത്തതാണെങ്കിലും ചേട്ടൻ ആയിരുന്നു എന്റെ കളികൂട്ടുകാരൻ.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഓണാവധിക്കാലം. എല്ലാ അവധിക്കും അച്ഛൻ വരും. വീട്ടിലേക്ക് കൊണ്ടുപോകാൻ.
അച്ഛന്റേം അമ്മേടേം ഏട്ടന്റേം കൂടെ ഓണം ആഘോഷിക്കാൻ. ഓണപരീക്ഷ കഴിഞ്ഞു അച്ഛന്റെ വരവും കാത്തിരിക്കുന്ന ഒരു ദിവസം. ഉച്ച ഊണ് കഴിഞ്ഞു എല്ലാരും ചെറിയ മയക്കത്തിലാണ്. ചിത്ര കഥയും വായിച്ചിരുന്ന എന്നെ കുട്ടാപ്പൂ ചേട്ടൻ വന്ന് വിളിച്ചു.
"എടി നമുക്കു പൂ പറിക്കാൻ പോയാലോ. നാളത്തേക്ക് പൂവിടാൻ പൂവില്ല."
"എവിടെ പോകും പൂ പറിക്കാൻ."
"ചുമ്മാ കറങ്ങീട്ടു വരാം. നീ വാ."
"ചിറ്റയോട് പറയണ്ടേ?"
"പറഞ്ഞാൽ ചിലപ്പോ വിട്ടില്ലെങ്കിലോ"
അങ്ങനെ ആരോടും പറയാതെ കുട്ടാപ്പു ചേട്ടന്റെ കൂടെ പൂ പറിക്കാൻ ഇറങ്ങി പുറപ്പെട്ടു.
പൂ അന്വേഷിച്ചു നടന്ന് ഞങ്ങൾ പഷ്ണിത്തോട് പാലത്തിൽ എത്തി.. പാലം ഇറങ്ങി നടക്കുമ്പോൾ ആണ് ഒരു പറമ്പിൽ ശതാവരി നില്കുന്നത് കണ്ടത്. അതിന്റെ മുള്ളുപോലെയുള്ള പച്ച ഇലകൾ പൂക്കളത്തിന് ഭംഗി കൂട്ടും.
ഞങ്ങൾ ശതാവരി പറിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിന്നു ഒരു ശബ്ദം.
"ആരാടാ ഇവിടെ കേറി പറിക്കുന്നെ. ഇത് ഞങ്ങടെ സ്ഥലം ആണ്. ഇവിടെന്ന് പറിക്കാൻ പറ്റില്ല." അവിടെ ഉള്ള ഏതോ ഒരു പയ്യൻ ആയിരുന്നു അത്.
ചേട്ടൻ അത് കേട്ട ഭാഗം നടിച്ചില്ല. അവൻ ദേഷ്യപെടാൻ തുടങ്ങി. ചേട്ടനെ പിടിച്ചു മാറ്റാൻ നോക്കി.
ചേട്ടൻ അവനെ പിടിച്ചു ഒരു തള്ള് കൊടുത്തു.
"ഞാൻ ആരാണെന്നു കാണിച്ചു തരാം." ഇതും പറഞ്ഞു അവൻ പോയി. "അവൻ ആരേലും കൂട്ടി വരും മുന്നേ നമുക്ക് പോവാം"
ഞങ്ങൾ വേഗം അവിടുന്ന് പോയി.
അങ്ങനെ നടന്ന് ചെമ്മീൻ കമ്പനിയുടെ അടുത്തെത്തി. അവിടെ കായൽ കൈവഴിയിൽ കുറെ വെളുത്ത വസ്തുക്കൾ.
"ഇതെന്താ ചേട്ടാ"
"അത് കണവ നക്കാണ് "
ഞാൻ അത് ആദ്യമായിട്ടാണ് കാണുന്നത്.
ഞങ്ങൾ പിന്നെയും നടന്ന്.. കുളത്തിന് ആമ്പലൊക്കെ പറിച്ചു ഇടവഴികളീന്നും വീട്ടുമുറ്റത്തുന്നു വീട്ടുകാർ അറിയാതെയും ഒക്കെ പൂക്കൾ പറിച്ചു പതുക്കെ വീടെത്തി.
വീടിനു മുന്നിൽ ഒരാൾക്കൂട്ടം. ഇതെന്താ സംഭവം. ഞങ്ങൾക്ക് മനസിലായില്ല.
ഞങ്ങളെ കണ്ടതും ചിറ്റ ഓടിവന്നു കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ.
അമ്മായിടെ ചോദ്യം ചെയ്യൽ ആയിരുന്നു അടുത്തത്. എവിടെ പോയി, ആരോട് പറഞ്ഞിട്ടാ പോയെ.
ചേട്ടനിട്ട് രണ്ടു തല്ലും കിട്ടി.
അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലായില്ല.
അപ്പോഴാണ് അവിടെ നില്കുന്ന അച്ഛനെ കണ്ടത്.
പതുക്കെ സംഭവങ്ങൾ മനസിലായി.
ഞങ്ങൾ പൂ പറിക്കാൻ പോയ സമയത്താണ് അച്ഛൻ എന്നെ കൊണ്ടുപോകാൻ എത്തീതു.
എന്നെ കാണാതെ അവരെല്ലാരും പേടിച്ചു. ആരോ എന്നെ പിടിച്ചോണ്ട് പോയി എന്ന് പേടിച്ചു. തിരയാൻ ആളെ വിടാൻ നിൽകുമ്പോഴാ ഇതൊന്നും അറിയാതെ ഞങ്ങടെ വരവ്.
ഓണക്കാല ഓർമകളിൽ ഇതും മായാത്ത ചിത്രമാണ്.