Saturday, November 16, 2024

തിരയുന്ന ശരിയുത്തരം

അജ്ഞാതമാം ജീവിത വീഥിയിൽ 

അലയുന്നു നാം എന്തിനെന്നറിയാതെ 

ചോദ്യങ്ങൾ ആയിരം ചോദിക്കുന്നു സ്വയം 

ഉത്തരം കിട്ടാതുഴറുന്നു ഓരോ ജന്മത്തിലും 

കാലങ്ങൾ ഋതുക്കളായ് കൊഴിഞ്ഞിടുന്നു 

ചിന്തകൾക്കതീതം ജീവിത യാത്ര 

കർമ ഫലത്താൽ ബന്ധിതം 

തിരയുന്നു ശരിയാം ഉത്തരങ്ങൾ ഇനിയും 

നിലക്കാത്ത ചോദ്യങ്ങൾക്കായ്...

Saturday, November 2, 2024

അവൻ

എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോടു മന്ത്രിക്കുന്ന വാക്കുകള്‍ കേട്ടുവോ...എങ്കിലറിയുക,പെട്ടെന്നൊരുനിമിഷംകൊണ്ട് മുളപൊട്ടിയ പ്രണയാവേശമല്ല എനിക്കുനീ..ആകാശത്തോളമുള്ള അഭിനിവേശമാണ്,അഭിലാഷമാണ്,ജന്മങ്ങളായ് ഞാന്‍ തേടിയ സ്നേഹവസന്തമാണുനീ..അതിന്‍റെ പരിപൂര്‍ണ്ണതയ്ക്കായ് ഒരു മാത്രയെങ്കില്‍ ഒരുമാത്ര നിന്‍റെ സാമീപ്യം,നമ്മുടെ ഒന്നാകല്‍,ഞാന്‍ കൊതിച്ചുപോയത് തെറ്റാകില്ല ഒരിക്കലുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്..കാരണം,പ്രണയത്താല്‍ വിശുദ്ധരായവരാണ് നമ്മള്‍!!!!
: നീ ഇല്ലെങ്കില്‍ ഈ ജന്മം പൂര്‍ണ്ണമാകില്ലെന്ന് പിന്നെയും പിന്നെയും ഉള്ളിലാരോ മൊഴിയുന്നു...ഒരു നിമിഷമെങ്കിലും ഒരുമിച്ചു ചേരണേ എന്ന പ്രാര്‍ത്ഥനയാണിന്നെന്‍റെ ചുണ്ടില്‍...നിനക്കു മാത്രം മനസ്സിലാകുന്ന മനസ്സാണെന്‍റേത്...അതൊന്നു തുറന്നു വായിക്കൂ...
വിസ്മയംപോലെ നമുക്കുലഭിക്കുന്ന സ്നേഹനിമിഷങ്ങളെ, ജീവിതത്തിന്‍റെ കെട്ടുപാടുകളെയോര്‍ത്ത് നഷ്ടപ്പെടുത്താതിരിക്കാം..പ്രണയപൂര്‍ണ്ണതയില്‍ മറക്കാമെടോ നമുക്കു നമ്മുടെ കൊച്ചുകൊച്ചു ദുഃഖങ്ങളെ,പരിമിതികളെ,പരിധികളെ... ആത്മാര്‍ത്ഥമായ പ്രണയത്തിന്‍റെ സാഫല്യത്തിനായി ഈശ്വരന്‍ നമ്മുടെ കൂടെയുണ്ട്...

സി ബി എസ് ഇ അണലി

വൈകുന്നേരങ്ങളിൽ വല്യമ്മേടെ വീട്ടിൽ ആണ് കൂടുതൽ സമയവും. വല്യമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ അത്ര സ്വാദുള്ളവയാണ്. എന്നും സ്കൂളിന്ന് നേരെ അങ്ങോട്ടാവും ഉണ്ണീം അപ്പുവും പോകുന്നേ. 
അങ്ങനൊരു വൈകുന്നേരം വല്യമ്മേടെ പലഹാരങ്ങളും തിന്നോണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്തേക്കിറങ്ങിയ വല്യമ്മ ആകെ വിഷമിച്ചു കേറി വരുന്നത്.
"എന്ത് പറ്റി വല്യമ്മേ"
"എന്നേ എന്തോ കടിച്ചു കുട്ടി. എന്താന്ന് അറിയില്ല."
കേട്ട പാതി കേൾക്കാത്ത പാതി അപ്പു ഓടി പോയി ബാഗിൽ നിന്നും അവന്റെ ബയോളജി ടെക്സ്റ്റ്‌ എടുത്തോണ്ട് വന്നു എന്തൊക്കെയോ നോക്കുന്നു. പിന്നെ വല്യമ്മയോട് കുറെ ചോദ്യങ്ങൾ.
വല്യമ്മക്ക് ദാഹിക്കുന്നുണ്ടോ?
ഷിവർ ചെയ്യുന്നുണ്ടോ?
അവൻ വല്യമ്മേടെ കണ്ണു പിടിച്ചു നോക്കുന്നു. വായ തുറന്നു നോക്കുന്നു. അങ്ങനെ ഏതാണ്ടൊക്കെ ചെയുന്നുണ്ട്.
അവസാനം അപ്പു പറഞ്ഞു. "വല്യമ്മേനെ റെസ്സിൽ വൈപ്പർ എന്ന റപ്റ്റൈൽ കടിച്ചതാ.ഇത് കടിച്ചാൽ പെട്ടന്ന് ഡെത്ത് ഉണ്ടാകുന്ന ഈ ബുക്കിൽ പറയുന്നേ."
അവൻ സി ബി എസ് ഇ ടെക്സ്റ്റും പിടിച്ചോണ്ട് പറഞ്ഞു.
സ്റ്റേറ്റ് സിലബസ് ആയ ഉണ്ണിക്ക് ആകെ മനസിലായത് വല്യമ്മ മരിച്ചു പോകുന്നു മാത്രം ആയിരുന്നു.
അവൻ വലിയ വായിൽ നിലവിളിച്ചു.
"അയ്യോ ആരേലും വരണേ. വല്യമ്മ മരിക്കാൻ പോണേ. വല്യമ്മേനെ ആരോ കടിച്ചേ"
 നിലവിളി കേട്ട് തെങ്ങു കേറാൻ വന്ന കുമാരൻ ചേട്ടൻ ഓടിവന്നു. പിന്നെ കുറെ നാട്ടുകാരും. എല്ലാരും കൂടി വല്യമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി. കടിച്ചത് വല്യ കുഴപ്പം ഒന്നും ഉണ്ടായില്ല. പക്ഷെ പേടിച്ചു വല്യമ്മേടെ പ്രഷർ കൂടിയത് കൊണ്ട് അതു കുറയണ വരെ അഡ്മിറ്റ്‌ ആവേണ്ടി വന്നു.

നീർ നായയുടെ നീരാട്ട്

അന്നൊരു ശനിയാഴ്ച ആയിരുന്നു. അവധി ദിവസങ്ങളിൽ തറവാട്ടിലെ ആൺകുട്ടികൾ എല്ലാരും എന്ന് പറഞ്ഞാൽ ഏതാണ്ട് പത്തു പതിനാറെണ്ണം കൂടി പുഴയിൽ കുളിക്കാൻ പോകുന്ന പതിവുണ്ട്. അന്നും പതിവ് തെറ്റിച്ചില്ല. പുഴയിലെ വെള്ളത്തിൽ നീന്തി തുടിച്ച് ആർത്തുല്ലസിച്ചു കളിച്ചു കുളിക്കുന്ന നേരം. കൂട്ടത്തിൽ മൂത്തവൻ ഉണ്ണി രണ്ടാമത്തവൻ അപ്പു. അപ്പുവിന് കുറച്ചു വൃത്തി കൂടുതലാണ്. അത് കൊണ്ട് തന്നെ കൂട്ടത്തിൽ നിന്നും മാറി പുഴയിൽ ഇറങ്ങി പതുക്കെ കുളിക്കുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ കൂട്ടത്തിൽ ഒരുത്തൻ ഉണ്ണിയോട് "ഏട്ടാ അങ്ങോട്ട് നോക്കിയേ, അപ്പുവേട്ടൻ എന്താ കാട്ടുന്നേ" ഉണ്ണി നോക്കുമ്പോ അപ്പു വെള്ളത്തിൽ തുള്ളി കളിക്കുന്നു. ഇവൻ ഇതെന്ന് അഭ്യാസം ആണാവോ കാണിക്കുന്നേ എന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് മറ്റൊരു കാഴ്ച ഒരു വള്ളം അതിലെ ആളുകൾ പങ്കായം പൊക്കി പിടിച്ചോണ്ട് തല്ലാൻ കണക്കാക്കി വരുന്നു. 'ഈശ്വരാ ഇനി ഇവൻ വല്ല വൃത്തികേടും കാട്ടിയോ. ഇവനെ തല്ലാനാണോ ഇവര് തുഴയും പൊക്കി പിടിച്ചോണ്ട് വരുന്നേ' ഉണ്ണീടെ ചിന്തകളെ മുറിച്ചു കൊണ്ട് വള്ളക്കാർ ഒച്ച വച്ച്.. 
"വെള്ളത്തീന്ന് കേറിപോടാ പിള്ളേരെ"
അവന്മാരുണ്ടോ കേൾക്കുന്നു.
വഞ്ചിക്കാര് ചീത്തപറയാൻ തുടങ്ങി. 
"എന്താ ചേട്ടാ കാര്യം. എന്തിനാ വെള്ളത്തീന്ന് കേറുന്നേ" കൂട്ടത്തിൽ ആരോ ചോദിച്ച്.
" നീർനായ ഉണ്ട് വെള്ളത്തിൽ. വേഗം കേറി പോ"
കേട്ട പാതി കേൾക്കാത്ത പാതി എല്ലാരും ഓടി കരക്ക്‌ കയറി.
അപ്പു മാത്രം വെള്ളത്തിൽ. അവൻ അപ്പോഴും തുള്ളികളിക്കുന്നു. ഇവൻ എന്താ ഈ കാണിക്കുന്നേ. ഇവന് വട്ടായോ. 
പിന്നെയല്ലേ കാര്യം പിടികിട്ടിയെ. അപ്പു അത്യാവശ്യം നല്ല വെളുത്തിട്ടാണ്. നീർനായ വെള്ളത്തിലൂടെ വന്നപ്പോ ദേ വെളുവെളുത്ത് എന്തോ ഒന്ന്.. ഒന്നല്ല രണ്ട്.. പിന്നെ നീർനായ ഒന്നും നോക്കിയില്ല. ഒറ്റ കടി. കടിച്ചാൽ പിന്നെ ആ മാംസം കിട്ടാതെ അതൊട്ട് കടി വിടേം ഇല്ല.
തോണിക്കാര് പങ്കായത്തിന് അടിച്ചു ഒരു വിധം അതിന്റെ പിടി വിടുവിച്ചു. അപ്പുനെ എടുത്ത് തോണീലിട്ട് കരയിൽ എത്തിച്ചു. അവന്റെ പിന്നീന്നു ചോര ഒഴുകുന്നു. "ആശുപത്രിയിൽ പോവണ്ടായേ" എന്ന് അപ്പുന്റെ അലർച്ച. " നല്ല മുറിവുണ്ട്. ആശുപത്രിയിൽ കൊണ്ടോവാതെ പറ്റില്ല." തോണിക്കാർ പറഞ്ഞു.
"എവിടെ കൊണ്ടോയാലും പാലക്കൽ കൊണ്ടുവല്ലേ" 

പാലക്കൽ തറവാട്ടു വക ആശുപത്രി ആണ്. അവിടെ ഡോക്ടർ മുതൽ സെക്യൂരിറ്റി വരെ എല്ലാരും പരിചയക്കാരാണ്. അവരെ എങ്ങനെ ഈ പിന്നാമ്പുറം കാണിക്കും.

അങ്ങനെ അവസാനം മിഷൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
നട്ടെല്ലിനോട് ചേർന്നായിരുന്നു മുറിവ്. അതുകൊണ്ട് മരവിപ്പിക്കാൻ പറ്റില്ല. പച്ച മാസത്തിൽ തന്നെ സ്റ്റിച്ച്‌ ഇടണം.
അപ്പുന്റെ ശ്രദ്ധ മാറ്റാൻ നേഴ്സ് അവനോട് വിശേഷം ചോദിക്കാൻ തുടങ്ങി.
"മോന്റെ പേരെന്താ."
അഭിനവ് 
"മോൻ എവിടാ പഠിക്കുന്നേ"
അവൻ സ്കൂളിന്റെ പേര് പറഞ്ഞു 
"അവിടെ ഏതു വിഷയം"
പ്ലസ് വൺ ബയോമാത്‍സ് 
"മോൻ മുഖം ഒന്ന് തിരിച്ചേ"
അവൻ മെല്ലെ തിരിഞ്ഞു 
"ഡാ നീ അഭിനവ് വർമ അല്ലേ. ദിവ്യടെ ക്ലാസ്സിലെ. ഞാൻ ദിവ്യെടെ അമ്മയാ."

സ്റ്റിച്ച് ഇടലൊക്കെ കഴിഞ്ഞ് വീടെത്തി. ഇരിക്കാനോ മലർന്നു കിടക്കാനോ പറ്റാതെ അപ്പു നന്നേ വിഷമിച്ചു. ഏതാണ്ട് ഒന്നൊന്നര മാസം എടുത്തു എല്ലാം ഉണങ്ങി ഭേദം ആവാൻ.
അങ്ങനെ എല്ലാം ഓക്കേ ആയി സ്കൂളിൽ പോകാറായി. പക്ഷെ അവൻ എന്ത് ചെയ്താലും സ്കൂളിൽ പോവില്ല. കാരണം തിരക്കിയപ്പോ അവൻ പറഞ്ഞു 
"ആ തള്ള എന്റെ എല്ലാം കണ്ടു. അവർ അതു ആ പെണ്ണിനോടും പറഞ്ഞിട്ടുണ്ടാവും. ഞാൻ ഇനി ആ സ്കൂളിൽ പോവൂല"
അങ്ങനെ അവസാനം ഒരു നീർനായ കാരണം അപ്പുന്റെ സ്കൂൾ മാറി